പ്രമുഖരുടെ വീക്ഷണത്തിൽ
തോമസ് കാർലൈൽ
പത്തൊൻപതാം നൂറ്റാണ്ടിൽ ചരിത്രം സൃഷ്ടിച്ച യുഗപുരുഷന്മാരെപ്പറ്റി ഇംഗ്ളീഷ് ചരിത്രകാരനായ തോമസ് കാർലൈൽ നടത്തിയ പഠനത്തിൽ മുഹമ്മദ് നബിക്ക് നൽകിയ ഉന്നതസ്ഥാനമാണ് പാശ്ചാത്യ ലോകത്ത് നബി പഠനങ്ങളിൽ ദിശാ മാറ്റം സൃഷ്ടിച്ചത്[അവലംബം ആവശ്യമാണ്]. 1841 ൽ പ്രസിദ്ധപ്പെടുത്തിയ "ഓൺ ഹീറോസ്, ഹീറോ വർഷിപ്പ് ആൻഡ് ദി ഹീറോയിക്ക് ഇൻ ഹിസ്റ്ററി' എന്ന ഗ്രന്ഥത്തിലാണ് നബിയെപ്പറ്റി അദ്ദേഹം പരാമർശിക്കുന്നത്. ചരിത്രത്തിലെ ധീരനായകരെ കണ്ടെത്തുകയാണദ്ദേഹം. പ്രവാചകരുടെ കൂട്ടത്തിൽ മുഹമ്മദിന്നാണ് അദ്ദേഹം
ഒന്നാം സ്ഥാനം നൽകുന്നത്. "സൂത്രശാലിയായ കപടൻ, അസത്യത്തിന്റെ മൂർത്തി' തുടങ്ങി നബിയുടെ മേൽ ചാർത്തപ്പെട്ട ഇരുണ്ട പ്രതിഛായയെ കാർലൈൽ തകർക്കുകയും നാട്യങ്ങൾ തീരെയില്ലാത്ത ആൾ എന്ന നിലയിലുള്ള അസ്തിത്വം അദ്ദേഹത്തിന്നു നൽകുകയും ചെയ്യുന്നു. അത്ഭുതങ്ങൾ പ്രവർത്തിക്കാനാവാത്ത അത്ഭുതമായാണ് കാർലൈൽ നബിയെ വിശേഷിപ്പിക്കുന്നത്. എല്ലാ അർത്ഥത്തിലും മരുഭൂമിയുടെ പുത്രൻ എന്ന് പറയാവുന്ന ഒരു സാധാരണ മനുഷ്യനാണ് കാർലൈലിന്റെ വീക്ഷണത്തിലെ നബി. പ്രവാചകനെ നിഷ്പക്ഷമായി വിലിയിരുത്താനുള്ള ശ്രമങ്ങൾ പിന്നീട് നടന്നു.
പ്രവാചക ജീവിതത്തെ വിമർശനാത്മകമായി വിലയിരുത്തുന്നതിലൂടെ ഇസ്ലാമിന്റെ ദൗത്യത്തെത്തന്നെ പഠന വിധേയമാക്കുന്ന ഓറിയൻറലിസ്റ്റ് രചനകൾ ധാരാളം കാണാം. നബിയുടെ ജീവിതം തന്നെയായിരുന്നു അദ്ദേഹത്തിന്റെ സന്ദേശവുമെന്ന് ഈ പഠനങ്ങൾ എടുത്തുകാട്ടുന്നു. സ്വന്തം ജീവിതത്തിലൂടെ അദ്ദേഹം അറേബ്യയിലെ പ്രാകൃത മൂല്യങ്ങളെ നിരാകരിച്ചു. ഈ യത്നത്തിൽ അദ്ദേഹം ആദ്യം ചെയ്തത് ആറാം നൂറ്റാണ്ടിലെ അറേബ്യയിൽ നില നിന്നിരുന്ന ദൈവ സങ്കല്പം പൊളിച്ചെഴുതുകയാണ്. ബഹുദൈവ വിശ്വാസികളായിരുന്നു അറബികൾ. നബി അവരെ പ്രപഞ്ചത്തിന്റെ സ്രഷ്ടാവും നിയന്താവും രക്ഷിതാവുമായ ഏകദൈവത്തെക്കുറിച്ചു പഠിപ്പിച്ചു. ഏകനും അതുല്യനുമായ ഈ ദൈവം മാത്രമാണ് ആരാധനക്ക് അർഹനെന്നും മനുഷ്യർ ദൈവത്തിന്റെ വിനീത ദാസന്മാരാണെന്നുമുള്ള ആശയത്തിലൂടെ, ചില നിയന്ത്രണങ്ങൾക്കും പെരുമാറ്റ സംഹിതകൾക്കും വിധേയരാണ് മനുഷ്യർ എന്നു സ്ഥാപിക്കുകയാണ് നബി ചെയ്തത്. അതോടെ ദൈവ സങ്കൽപം ജീവിത രീതിയെ നിയന്ത്രിക്കുന്ന ഘടകം കൂടി ആയിത്തീർന്നു. ദൈവത്തെക്കുറിച്ച് നിലനിൽക്കുന്ന പ്രാകൃതവും അശാസ്ത്രീയവുമായ സങ്കൽപങ്ങൾ തിരുത്തുകയാണ് മുഹമ്മദ് (സ്വ) ചെയ്തത്. ഈ തിരുത്തലിലൂടെ മനുഷ്യരുടെ ജിവിതത്തിനും തിരുത്തലുകളുണ്ടായി. വില്യം മൂർ "ലൈഫ് ഓഫ് മുഹമ്മദി'ൽ നബിയെ വിലയിരുത്തുന്നത് ഈ അർത്ഥത്തിലാണ്. ദൈവത്തിന്റെയും മനുഷ്യരുടേയുമിടയിലെ മതിൽ കെട്ടുകൾ തകർത്ത വ്യക്തി എന്ന നിലയിലാണ് മുഹമ്മദ് നബിക്ക് മൂർ കൽപിച്ചു നൽകിയ പ്രസക്തി. Western Awakening of Islam എന്ന കൃതിയിൽ ലോർഡ് ഹെഡ്ലി നബിക്ക് നൽകുന്ന സ്ഥാനവും ഇതേ അർത്ഥത്തിൽ തന്നെ. സരളമായ രീതികളിലൂടെ വിശ്വാസിക്ക് ദൈവമാർഗ്ഗത്തിലുള്ള തടസ്സങ്ങൾ നീക്കിക്കൊടുത്തതാണ് മുഹമ്മദിന്റെ പാഠങ്ങളിലെ ഉദാത്തമായ സന്ദേശമെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു.
എച്ച്.എ.ആർ ഗിബ്ബിന്റെ "ഇസ്ലാം എ ഹിസ്റേറാറിക്കൽ സർവ്വേ' എന്ന കൃതിയിലെ നബിയെക്കുറിച്ചുള്ള അധ്യായം പണ്ഢിതോചിതമായ പഠനമാണ്. മുഹമ്മദ് നബിയെന്ന മനുഷ്യനാണ് ഈ പഠനത്തിൽ തെളിഞ്ഞു നിൽക്കുന്നത്. ഈ മനുഷ്യന് രണ്ടു മുഖങ്ങളുണ്ട്. ഒരു അറബ് ഗോത്രവംശജന്റെ മുഖവും രാഷ്ട്ര നേതാവിന്റെ മുഖവും. അറബ് സമൂഹത്തിന്റെ മനഃശാസ്ത്രവും സാഹചര്യങ്ങളും നബിയെ ഏതൊക്കെ തരത്തിൽ പരുവപ്പെടുത്തി എന്നതിനെക്കുറിച്ച് ഗിബ്ബ് പരിശോധിക്കുന്നു. നബിയെ സാമൂഹ്യശാസ്ത്ര പഠനത്തിന് വിധേയമാക്കുകയാണ് ഗ്രന്ഥകാരനെന്ന് പറയാം.
അദ്ദേഹം സമർത്ഥിക്കുന്നത് നബിയുടെ അടിസ്ഥാന ലക്ഷ്യം മതപരമായിരുന്നു എന്നാണ്. ഖുറൈശികൾക്കെതിരായി നബി നടത്തിയ യുദ്ധങ്ങൾക്കു കാരണം ഗോത്ര വർഗങ്ങൾക്ക് സഹജമായ യുദ്ധ വാസനയല്ല, മതപരമായ ദൗത്യപൂർത്തീകരണമായിരുന്നുവെന്ന് പറയാൻ ഗിബ്ബിന്ന് മടിയില്ല. എന്നാൽ രാഷ്ട്രീയവും നയതന്ത്രവും ആവശ്യമായ സന്ദർഭങ്ങളിൽ നബി ഉപയോഗപ്പെടുത്തുകയും ചെയ്തു. പക്ഷപാതങ്ങളില്ലാത്ത പണ്ഢിതോചിത സമീപനമാണ് ഗിബ്ബിൻറേത്. സ്വൂഫിസത്തിൽ ആകൃഷ്ടനായ ഫ്രിത്ജോഫ് ഷുവോൻ, ഇസ്ലാമിന്റെ സൗന്ദര്യസങ്കല്പങ്ങളിൽ താല്പര്യം കാണിച്ച മാർട്ടിൻ ലിംഗ്സ് തുടങ്ങിയവർ വ്യത്യസ്ത രീതിയിൽ പ്രവാചകനെ കാണുന്നു. "സ്ട്രഗ്ൾ റ്റു സറണ്ടർ' എന്ന കൃതിയിൽ താൻ ഇസ്ലാമിൽ എത്തിച്ചേർന്നതെങ്ങനെ എന്ന അന്വേഷണ കഥ ജെഫ്റി ലാംഗ് വിവരിക്കുന്നു. ഈ കൃതിയിലെ "റസൂലുല്ലാഹ്' എന്ന അധ്യായം നബിയെ ഖുർആന്റെ വെളിച്ചത്തിൽ വിലയിരുത്താനുള്ള ശ്രമമാണ്.
കാരൻ ആംസ്ട്രോങ്ങിന്റെ Muhammed a western attempt to understand Islam എന്ന കൃതിയിൽ മുഹമ്മദ് നബിയെ പാശ്ചാത്യ ലോകത്തിന്റെ ശത്രുതാപരമായ നിലപാടുകളുടെ പശ്ചാത്തലത്തിലാണ് വിലയിരുത്തുന്നത്. റോമൻ കത്തോലിക്കാ സഭാംഗമായ കന്യാസ്ത്രീ ആയിരുന്നു കാരൻ. ഇസ്ലാമിന്നെതിരായ മുൻ വിധികൾക്ക് നബിയെക്കുറിച്ചുള്ള അവാസ്തവ പ്രചാരണങ്ങൾ വഴിവെച്ചുവെന്ന് അവർ സമർത്ഥിക്കുന്നു.
മൈക്കൾ എച്ച് ഹാർട്ട്
മനുഷ്യ ചരിത്രത്തെ സ്വാധീനിച്ച നൂറു പ്രമുഖ വ്യക്തികളെപ്പറ്റിയുള്ള പഠനങ്ങളുടെ സമാഹാരമാണ് മൈക്കൾ എച്ച് ഹാർട്ടിന്റെ നൂറ് പേർ :ചരിത്രത്തെ ഏറ്റവും സ്വാധീനിച്ചവരുടെ ക്രമം (The Hundred A ranking of the most influential persons in History) എന്ന കൃതി. മുഹമ്മദ് നബിക്കാണ് ഇദ്ദേഹം ഒന്നാം സ്ഥാനം നൽകുന്നത്. മുഹമ്മദ് നബിയെക്കുറിച്ച് മൈക്കൾ ഹാർട്ട് പറയുന്നത് മതകാര്യങ്ങളിലെന്ന പോലെ ലൗകിക കാര്യങ്ങളിലും അദ്ദേഹം നേതാവാണെന്നാണ്. മുഹമ്മദ് എന്ന രാഷ്ട്രീയ നേതാവിനേയും മുഹമ്മദ് എന്ന
മതതത്വജ്ഞനേയും അദ്ദേഹം ഒരേ ബിന്ദുവിൽ കൂട്ടിയിണക്കുന്നു. ഇസ്ലാമിക സദാചാര പാഠങ്ങൾക്കെന്ന പോലെ ദൈവശാസ്ത്രത്തിനും രൂപം നൽകിയത് മുഹമ്മദ് നബിയാണ്. അനുഷ്ഠാനങ്ങൾ പോലും നബി ക്രമപ്പെടുത്തി. നബിയുടെ ജീവിതം തന്നെയാണ് ഇസ്ലാമിന്റെ പാഠം എന്നാണ് ഹാർട്ടിന്റെ ഭാഷ്യം.
ബർണാർഡ് ഷാ
പ്രശസ്ത നാടകകൃത്തായ ജോർജ്ജ് ബർണാർഡ്ഷാ മുഹമ്മദ് നബിയെ വിലയിരുത്തുന്നതും അദ്ദേഹം പ്രചരിപ്പിച്ച മതത്തിന്റെ ചൈതന്യത്തിന്റെ പശ്ചാത്തലത്തിലാണ് (The Genuine Islam). നബി ബർണാർഡ്ഷാക്ക് ഒരത്ഭുത മനുഷ്യനായിരുന്നു. അദ്ദേഹത്തെ മനുഷ്യ വംശത്തിന്റെ മോചകനായി പരിഗണിക്കണമെന്നാണ് ഷായുടെ അഭിപ്രായം. ഷാ ഇത്ര കൂടിപ്പറഞ്ഞു: "
"അദ്ദേഹത്തെപ്പോലെയുള്ള ഒരാൾ ആധുനിക ലോകത്തിന്റെ സമസ്താധികാരങ്ങളും ഏറെറടുത്താൽ നമുക്ക് ഏറ്റവും ആവശ്യമായ സമാധാനവും സന്തോഷവും നിലനിൽക്കുന്ന തരത്തിൽ ലോകത്തിലെ എല്ലാ
പ്രശ്നങ്ങളും വിജയ പൂർവം കൈകാര്യം ചെയ്യപ്പെട്ടേനെ. നബിയെ അദ്ദേഹത്തിന്റെ മത സത്തയിൽ നിന്ന് വേർ തിരിച്ചു നിർത്തിയല്ല ബർണാർഡ്ഷാ ദർശിച്ചത്; മതത്തിൽ നിന്ന് വേറിട്ട് നബിക്ക് മറെറാരസ്തിത്വം അദ്ദേഹം കൽപിക്കുന്നില്ല.
Comments
Post a Comment